ഒരു സൌരയൂഥം ശിരസ്സിലേറ്റിയ
രാത്രിയുടെ അങ്ങേത്തലക്കൽ
കാത്തു നിന്ന
പുലരിയുടെ വാതുക്കൽ
പാൽ കൊണ്ടു വെച്ചത്
ബക്കാർഡിയുടെ ഫുള്ളിന്റെ ബോട്ടിലിൽ…
അവൾ…
ഏകാന്തതയുടെ “കുത്തൽ”
മാറ്റാൻ എന്തെങ്കിലും
തൊട്ടു നോക്കാൻ
നീട്ടിയ വിരലിൽ
സ്വന്തം ജീവിതം വെച്ചു തന്നവൾ…
വേനലാറ്റാൻ
ജീരക വെള്ളം കരുതിയത്
ഹണി ബീയുടെ ചൂരു മാറിയ കുപ്പിയിൽ….
അങ്ങാടിയിലേക്കിറങ്ങിയപ്പോൾ…
“കുഴമ്പ് മറക്കല്ലേടാ..” എന്നു പറഞ്ഞ്
അമ്മ നീട്ടിയത്
മെഴുക്ക് പച്ച പിടിച്ചു തുടങ്ങിയ
എം സി യുടെ കാലിക്കുപ്പി…!
പൂജാമുറിയിൽ…
കൃഷ്ണനും ശിവനും ദേവിക്കും
മുന്നിൽ കത്തിത്തീരാൻ
നല്ലെണ്ണ ഊഴം കാത്തു നിന്നത്
സീസറിന്റെ ആഘോഷമൊഴിഞ്ഞ
ഒരു പച്ചച്ചിമിഴിൽ….!
ആഡംബരം പോരെന്ന് പരാതിപ്പെട്ട്
മൂത്ത മകൾ
ആന്തൂറിയം കുത്തി വെച്ചത്
ആന്റിക്വിറ്റിയിൽ…!!
എന്നാലും…
ഇതൊക്കെ ഇവിടെ എത്തിച്ച
രാത്രികളിൽ ആയിരുന്നില്ലേ….
എനിക്ക്… നിങ്ങൾ…
പുലയാട്ടിന്റെ ഇലയിട്ട്
പട്ടിണി വിളമ്പിയതും,
കൊട്ടിയടച്ച വാതിലിന്നപ്പുറം
കർക്കിടക മഴയുടെ
കീറപ്പായ വിരിച്ചു തന്നതും….!!!!
No comments:
Post a Comment